Thursday 27 April 2017

പാരമ്പര്യ സുന്നി എന്നു അവകാശപ്പെടുന്ന എൻറെ

പാരമ്പര്യ സുന്നി എന്നു അവകാശപ്പെടുന്ന എൻറെ പോന്നു സാഹോദരനോട് സ്നേഹപൂർവ്വം എൻറെ ചില സംശയങ്ങൾ

ആരോടെങ്കിലും അന്വേഷിച്ച് സംശയം തീർത്ത് തരുമല്ലോ

{ബ്രാക്കറ്റിൽ ഉള്ളത് എന്റെ പൊന്നു മുവഹ്ഹിദിനുള്ള എന്റെ ഉത്തരങ്ങളാണ്.}



1)  ദുആ ഇബാദത്താകുന്നു എന്നത് തര്‍ക്കമില്ലാത്ത നബി വചനമാണ്.

{എല്ലാ ദുആയും ഇബാദത്ത് അല്ല എന്നതും തർക്കമില്ലാത്ത വസ്തുതയാണ്}



ആയതിനാല്‍ദുആ അല്ലാഹുവില്‍ പ്രതിഫലം ലഭിക്കപ്പെടുന്ന

പുണ്യ കര്‍മ്മമാണ്.



'കന്ന്യാമറിയമേ കാത്തുരക്ഷിക്കണേ, {ഇങ്ങനെ ഒരു സുന്നിയും തേടാറില്ല - അതു കൊണ്ട് അത് പോക്കറ്റിൽ തന്നെ വെച്ചോളൂ}



മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ,

ബദ്‌രീങ്ങളെ കാക്കണേ, മുനമ്പത്ത് ബീബീ കുഞ്ഞിന്റെ രോഗം മാറ്റണേ

ഈമാതിരി ദുആകള്‍ അല്ലാഹുവില്‍ പുണ്യ കര്‍മ്മങ്ങളായി രേഖപ്പെടുത്തുന്ന സല്‍ക്കര്‍മ്മളില്‍ പെടുമോ?

{ഇവക്കൊന്നും സാങ്കേതികമായി ദുആ എന്നു പറയാറില്ല. കാരണം ഇതെല്ലാം സഹായതേട്ടങ്ങളാണ്, സഹായം തേടുന്നവർക്ക് ഇവരെല്ലാം അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണ്. അല്ലാതെ ഇലാഹ് അല്ല. ഇലാഹ് ആണെന്ന വിശ്വാസത്തോടെ തേടുന്ന തേട്ടത്തിനാണ് ദുആ എന്ന് ഇസ്.ലാമിൽ പറയുക. നിങ്ങളുടെ മതത്തിൽ അത് എന്തായാലും ശരി.



പിന്നെ ഇവയെല്ലാം സത്കർമ്മങ്ങളായി എണ്ണപ്പെടുമോ എന്നാണോ? എന്താ സംശയം? അല്ലാഹുവിന്റെ ഇഷ്ടദാസന്മാരോടുള്ള സഹായ തേട്ടം അഥവാ ഇസ്തിഘാസ പുണ്യകർമ്മമാണെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇമാമുമാർ പറഞ്ഞു വെച്ചതാണ്.}



അല്ലാഹു അല്ലാത്തവർ ദുആ കേൾക്കുകയില്ല ഉത്തരം നൽകില്ല

എന്ന ഖുർആൻ വചനം തെറ്റാകുമോ

{അല്ലാഹു അല്ലാത്ത ഇലാഹുകളെ ഇലാഹുകൾ എന്ന നിലക്ക് വിളിച്ചാൽ അത് അവരോടുള്ള ദുആ ആണ്. അത് ആരാധനയും ആണ്. അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ലതന്നെ. അതു കൊണ്ട് തന്നെ ഉത്തരം തരുന്ന പ്രശ്നവുമില്ല.}



2) ഒരാള്‍ 60 വയസ്സുവരെ ജീവിച്ചു. അയാള്‍ നമസ്‌കാരം മുറ പോലെ നിര്‍വ്വഹിച്ചു. സക്കാത്ത് കണക്കനുസരിച്ച് കൊടുത്ത് വീട്ടി, എല്ലാ റമളാനിലും നോമ്പ് കൃത്യനിഷ്ഠയോടെ നോക്കിത്തീര്‍ത്തു.

ഹജ്ജും ഉംറയും നിര്‍വ്വഹിച്ചു. പണം നേരായ രീതിയില്‍ സമ്പാദിക്കുകയും

അനുവദനീയ മാര്‍ഗ്ഗങ്ങളില്‍ മാത്രം ചിലവ് ചെയ്യുകയും ചെയ്തു.

സുന്നത്ത് നമസ്‌കാരങ്ങള്‍, സദഖ, നബിയുടെ മേല്‍ സ്വലാത്ത്

ദിക്ക്‌റുകള്‍ ദുആകള്‍ ഇത്യാദി കാര്യങ്ങള്‍ ഒരുപാട് ചെയ്തു.

വിശ്വാസ രംഗത്ത് അല്ലാഹുവിലും മലക്കുകളിലും ഖുര്‍ആനിലും

പ്രവാചകന്‍മാരിലും അന്ത്യനാളുകളിലും അല്ലാഹുവിന്റെ ഖദ്‌റിലും

ഉറച്ച് വിശ്വസിക്കുകയും ചെയ്തു.

എന്നാല്‍ അയാള്‍ ഒരിക്കലും മൗലൂദ് മാലറാത്തീബുകള്‍ ഓതുകയോ ഓതിക്കുകയോ ചെയ്തില്ല.

ഒരു ദര്‍ഗ്ഗയിലും സിയാറത്ത് നടത്തിയിട്ടില്ല. നമസ്‌കാരത്തിനു ശേഷമുളള

കൂട്ട പ്രാര്‍ത്ഥനയിലോ ഹദ്ദാദ് റാത്തീബിലോ വ്യാഴാഴ്ച സ്‌പെഷ്യല്‍

സ്വലാത്തിലോ പങ്കെടുത്തില്ല. അയാൾ പിഴചവൻ ആണൊ

അയാള്‍ സ്വര്‍ഗ്ഗാവകാശിയാകാനാണോ നരകാവകാശിയാകാനാണോ സാദ്ധ്യത?

{സ്വർഗ്ഗാവകാശിയും നരകാവകാശിയും ആണോ എന്നൊക്കെ തീരുമാനിക്കുന്നത് അല്ലാഹു ആണ്. സുന്നികൾ അല്ല. പക്ഷെ, ഒരു കാര്യമുണ്ട് - ഇതോടൊപ്പം അയാൾ കലിമ ചൊല്ലി വിശ്വസിക്കുന്ന മുസ്.ലിംകളെ മൗലിദും റാതീബും ഓതിയതിന്റെ പേരിൽ, അല്ലാഹുവിന്റെ ഔലിയാഇന്റെ ദർഗ സിയാറത്ത് ചെയ്തതിന്റെ പേരിൽ മുശ്.രിക്കും കാഫിറും ആണെന്നു വിശ്വസിക്കുകയും അങ്ങനെ അവരെ ആക്ഷേപിക്കുകയും ചെയ്താൽ അയാളുടെ കാര്യം പോക്ക് തന്നെയാണ്.}





3) ഖുര്‍ആനിലും ഹദീസിലുമായി ധാരാളം ദുആകള്‍ വന്നിട്ടുണ്ട്.

അവയെല്ലാം അല്ലാഹുവിനോട് മാത്രമുളള ദുആകളാണ്.

മുഹമ്മദ് നബി(സഅ) ജീവിതത്തില്‍ ഒരിക്കല്‍ പോലും

അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിച്ചിട്ടില്ല.

സ്വഹാബികളില്‍ ആര്‍ക്കും അങ്ങനെ ഒരേര്‍പ്പാട് അറിഞ്ഞുകൂടായിരുന്നു.

അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കാമെന്നത് വാസ്തവത്തില്‍ പൈശാചിക പ്രേരണയല്ലേ?

{അല്ലാഹു അല്ലാത്തവരോട് ഇവിടെ സുന്നികൾ ആരും ദുആ ചെയ്യുകയോ അല്ലെങ്കിൽ നിങ്ങളുടെ അർഥപ്രകാരം വിളിച്ചു പ്രാർഥിക്കുകയോ ചെയ്യുന്നില്ല. മഹാന്മാരോട് സഹായം തേടാറുണ്ട്. അതിനെ ദുആ എന്നും വിളിച്ചു പ്രാർഥന എന്നും വ്യാജ അർഥം കൊടുത്ത് ഉമ്മത്തിനെ കാഫിറാക്കാൻ നടക്കുന്നവരാണ് പൈശാചിക പ്രേരണക്ക് അടിമപ്പെട്ടിട്ടുള്ളത്. സ്വഹാബികൾ നബി(സ)യോട് സഹായം തേടിയ സംഭവങ്ങൾ എത്രയോ സ്വഹീഹായ റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്.}





4) ഖബറാളിക്ക് വേണ്ടി ദുആ ചെയ്യുവാനും പരലോകത്തെക്കുറിച്ച്

ഓര്‍മ്മവരാനും ഖബറുകള്‍ സന്ദര്‍ശിക്കല്‍ സുന്നത്താക്കിയുട്ടുണ്ട്.

ആഗ്രഹ സഫലീകരണത്തിനും രോഗ നിവാരണത്തിനും ഖബര്‍ സന്ദര്‍ശിക്കുന്നതിന് എന്താണ് തെളിവ്. മഴയ്ക്ക് വേണ്ടി വന്ന ജനങ്ങളെ

ഉമര്‍ (റ) എന്തുകൊണ്ടാണ് ജീവിച്ചിരിക്കുന്ന അബാസ് (റ)ന്റെ

അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയത്.

സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ് നബി(സ)യുടെ

ഖബറിന്റെ അടുത്തേക്കായിരുന്നില്ലേ അവര്‍ പോകേണ്ടിയിരുന്നത്.

കാര്യം സാധിക്കാന്‍ ഖബറിങ്കല്‍ പോകുന്ന ഏര്‍പ്പാടും അവരെ പഠിപ്പിച്ചിരുന്നില്ല എന്നത് ഇതില്‍ നിന്നും വ്യക്തമാണല്ലോ.

{ആഗ്രഹസഫലീകരണത്തിനും രോഗനിവാരണത്തിനും മഹാന്മാരുടെ ഖബ്.റുകൾ സന്ദർശിക്കുന്നത് ഈ ഉമ്മത്തിനു ഖുർആനും സുന്നത്തും വിശദീകരിച്ചു തന്ന മുജ്തഹിദുകളായ ഇമാമുമാരുടെ തന്നെ പതിവാണ്. വിഷമസന്ദർഭങ്ങളിൽ ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബ്.ർ സന്ദർശിക്കാറുണ്ടായിരുന്നു എന്ന കാര്യം പല ചരിത്രഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നുണ്ട്.



ഉമർ(റ) അബ്ബാസ്(റ)വിനെ തവസ്സുലാക്കി മഴക്ക് വേണ്ടി ദുആ ഇരന്നത് വാസ്തവത്തിൽ നബി(സ)യെ തന്നെ വസീല ആക്കിയതാണ്. കാരണം വെറും സ്വഹാബി എന്ന നിലക്കല്ല അബ്ബാസ്(റ)നെ ഉമർ(റ) കണ്ടത്. മറിച്ച് നബി(സ) അഹ്.ലുബൈത്ത് എന്ന സ്ഥാനത്താണ് അദ്ദേഹത്തെ കണ്ടത്. നബി(സ)യുടെ ഖബ്.ർ ശരീഫും അവിടുത്തെ അഹ്.ലു ബൈത്തും അവിടുത്തെ ശിആറാണ്. അവയിൽ ഉമർ(റ) അഹ്.ലു ബൈത്തിനെ സമീപിച്ചു എന്നു മാത്രം. അതിൽ ഒരു കുഴപ്പവും ഇല്ല.



അതെ സമയം, ഈ സംഭവത്തിനു മുമ്പ് ഒരു സ്വഹാബിയായ വ്യക്തി നബി(സ)യുടെ ഖബ്.ർ ശരീഫിൽ ചെന്ന് മഴക്ക് വേണ്ടി ദുആ ഇരക്കാൻ നബി(സ)യോട് ആവശ്യപ്പെട്ട സംഭവവും ഫത്.ഹുൽ ബാരിയിൽ ഹാഫിളു ഇബ്നു ഹജർ(റ)ഉം അൽ ബിദായയിൽ ഹാഫിള് ഇബ്നു കസീറും(റ) ഉദ്ധരിക്കുന്നുണ്ട്. മഴക്ക് വേണ്ടി നബി(സ)യുടെ ഖബ്.റിങ്കൽ പോകുന്നത് ഹറാമോ ശിർക്കോ അല്ലെന്ന് അപ്പോൾ വ്യക്തമായി.}



പല ഖബറുകളും സ്വന്തമായി വളര്‍ന്നിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്പലരേയും ഔലിയ ആയി പ്രഖ്യാപിച്ചിട്ടുളളത്.

മക്കയിലും മദീനയിലുമുളള ഏറ്റവും ശ്രേഷ്ഠരായ ഔലിയാക്കളായ

സ്വഹാബികളില്‍ ആരുടെയെങ്കിലും ഖബറുകള്‍ വളര്‍ന്നതായി കാണുന്നില്ലല്ലോ.

അപ്പോള്‍ ഔലിയാക്കളുടെ ഖബറുകള്‍ വളരും എന്നത് കളളവും.

അങ്ങനെ ഔലിയാ ആയി പ്രഖ്യാപിക്കപ്പെട്ടത് ശരിയുമല്ല എന്നത് വ്യക്തമല്ലേ.

{ഖബ്.ർ വളരും എന്നു സുന്നികൾ വിശ്വസിക്കുന്നു എന്നത് നിങ്ങളുടെ കെട്ടിച്ചമച്ച ബഡായി മാത്രമാണ്. അത് പോക്കറ്റിൽ തന്നെ വെച്ചോളൂ}



5) അല്ലാഹുവിന്റെ ഔലിയാ ആരാണെന്ന് തീരുമാനിക്കേണ്ടത് അല്ലാഹുവല്ലേ. ഔലിയായ്ക്കുളള മാനദണ്ഡമായി ഖുര്‍ആന്‍ പറയുന്നത്

ഈമാനും തഖ്‌വയും ആകയാല്‍ അത് രണ്ടും ജനങ്ങള്‍ക്ക് ഇന്ദ്രിയ ഗോചരമല്ലല്ലോ.

അപ്പോള്‍ പളളിക്കമ്മിറ്റികള്‍ പലരേയും ഔലിയ ആയി പ്രഖ്യാപിച്ചിട്ടുളളത് ഏതടിസ്ഥാനത്തിലാണ്?

{പള്ളിക്കമ്മിറ്റികൾ ആരെയും ഔലിയ ആയി പ്രഖ്യാപിക്കാറില്ല. എന്റെ ഇഷ്ടദാസന്മാർ സുന്നത്തുകൾ വർദ്ധിപ്പിച്ച് എന്നോട് അടുത്താൽ ഞാൻ അവരുടെ കൈ ആകും, കാൽ ആകും എന്നൊക്കെ അല്ലാഹു ഔലിയാഇനെ പരിചയപ്പെടുത്തി തന്നിട്ടുണ്ട്. അതു പോലെ അല്ലാഹുവിന്റെ ചില ഇഷ്ടദാസന്മാർ ഒരു കാര്യം പറഞ്ഞാൽ അല്ലാഹു അത് സാധിപ്പിച്ചു കൊടുക്കും എന്ന് നബിവചനവും ഉണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ തലമുറകളായി മുസ്.ലിം ഉമ്മത്ത് കണ്ടും അനുഭവിച്ചും അറിഞ്ഞും വരുന്ന മഹാന്മാരെയാണ് സുന്നികൾ വലിയ്യ് ആയി മനസ്സിലാക്കിയിട്ടുള്ളത്.}



അത്ഭുതങ്ങള്‍ കാണിക്കലാണ് ഔലിയാക്കുളള മാനദണ്ഡമെങ്കില്‍ മുസ്ലിം അല്ലാത്ത പലരും പല അത്ഭുതങ്ങളും കാണിക്കുന്നുണ്ടല്ലോ.

{അങ്ങനെ സുന്നികൾ ആരും പറഞ്ഞിട്ടില്ല. അതു കൊണ്ട് അതും പോക്കറ്റിൽ തന്നെ ഇരുന്നോട്ടെ ...}



കേരളത്തിലെ നൂറ്കണക്കിന് ദര്‍ഗകളില്‍ അടക്കം ചെയ്തിരിക്കുന്നത്

ആരെയാണെന്ന് പോലും ലിഖിതമായ ഒരു ചരിത്രത്തിലും കാണാനില്ല.

ഏതടിസ്ഥാനത്തിലാണ് ഇവരെയൊക്കെ ഔലിയാ ആയി പ്രഖ്യാപിച്ചതെന്ന് വിശദീകരിക്കാമോ.

{മുകളിൽ മറുപടി പറഞ്ഞിട്ടുണ്ട്. ആവർത്തിക്കുന്നു. തലമുറകളായി മുസ്.ലിം ഉമ്മത്ത് കണ്ടും അനുഭവിച്ചും അറിഞ്ഞും വരുന്ന മഹാന്മാരെയാണ് സുന്നികൾ വലിയ്യ് ആയി മനസ്സിലാക്കിയിട്ടുള്ളത്. പിന്നെ ഔലിയ ആകണമെങ്കിൽ ലിഖിത ചരിത്രം തന്നെ വേണമെന്നത് ഒരു പുതിയ അറിവ് ആണ്.}



ഇവരുടെ ജീവിത കാലത്തും മരിച്ച ശേഷവുമുളള വല്ല അത്ഭുത കഥകള്‍ക്കും സത്യത്തിന്റെ പിന്‍ബലമുണ്ടോ.

{ഔലിയാഇനു കറാമത്ത് ഉണ്ട് എന്ന് ദീനിൽ സ്ഥിരപ്പെട്ട കാര്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ സുന്നികൾ തലമുറകളായി അറിഞ്ഞു വരുന്ന കാര്യങ്ങൾ അവർ വിശ്വസിക്കുന്നു. ഇന്ന സംഭവം ശരിയാണോ അല്ലെ എന്ന് വിശ്വസിക്കൽ ഈമാൻ കാര്യങ്ങളിൽ പെട്ടതൊന്നുമല്ല. താങ്കൾക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി. പക്ഷെ, വിശ്വസിക്കുന്നവരെ ആക്ഷേപിക്കാൻ ദീനിൽ ഒരു പഴുതും ഇല്ല.}



7)  ഈ നാട്ടില്‍ വല്ല കളവും നടന്നാല്‍ ജനങ്ങള്‍ മഖ്ബറകളിലേക്ക്

നേര്‍ച്ച നേരുന്നു. ഔലിയാ കുറ്റം തെളിയിക്കും എന്നാണ് കണക്ക്.

എന്നാല്‍ മഖ്ബറയില്‍ ഔലിയാന്റെ തലക്കും ഭാഗത്തുനിന്ന് ഭണ്ഡാരം കളവ് പോയാല്‍ നേര്‍ച്ച പോലീസ് സ്റ്റേഷനിലേക്കാണല്ലോ നേരുന്നത്.

{ പരിശുദ്ധ കഅബാലയത്തിൽ ചെന്ന് ആളുകൾ അല്ലാഹുവിനോട് ദുആ ചെയ്യുന്നു. എന്നാൽ ആ കഅബാലയം തന്നെ പൊളിക്കപ്പെടുന്ന ഒരു അവസ്ഥ ഇവിടെ വരുമല്ലോ? ഇതിനു എന്താണ് മറുപടി - അതു തന്നെയാണ് ഈ ചോദ്യത്തിനും മറുപടി.}



8) ചില മഖാം ഉറൂസിനോടനുബന്ധിച്ച് നടത്തുന്ന സന്തല്‍ വരവ്

ഇസ്ലാമിന്റെ ഏത് വിധിയനുസരിച്ചാണ് പുണ്യകര്‍മ്മമായി ത്തീരുന്നത്.

{ഉറൂസ് എന്നാൽ മഹാന്മാരെ അനുസ്മരിക്കലാണ്. അത് ദീനിൽ സ്ഥിരപ്പെട്ട കാര്യമാണ്. നബി(സ) എല്ലാ വർഷവും ഉഹുദ് ശുഹദാക്കന്മാരെ സ്വഹാബികളെയും കൂട്ടി കൂട്ട സിയാറത്ത് നടത്താറുണ്ടായിരുന്നു. അതെ സമയം ഉറൂസിന്റെ പേരിലുള്ള ഹറാമുകൾ - സ്ത്രീ പുരുഷ സങ്കലനം പോലെ - സുന്നികളുടെ പേരിൽ വെച്ചു കെട്ടരുത്. അതിനെയെല്ലാം സുന്നീ പണ്ഡിതർ എതിർക്കാറുള്ളതാണ്.}



9) മണ്‍മറഞ്ഞ മഹാന്‍മാരുടെ പേരില്‍ ഇന്ന് കാണുന്ന മൗലൂദുകളും

റാത്തീബുകളും മാലകളും വാസ്തവത്തില്‍ അവരെ അപമാനിക്കുന്നതല്ലേ.

{അല്ല അവരെ മദ്.ഹ് ചെയ്യലാണ്. അതെങ്ങനെ അവരെ അപമാനിക്കലാകും. കാര്യങ്ങൾ തല കീഴായി കാണാതിരിക്കുക}

അല്ലാഹുവിന്റെ അറിവ് എത്രയുണ്ടെന്നും അതിന്റെ അക്ഷരങ്ങള്‍ എത്രയുണ്ടെന്നും എനിക്കറിയാമെന്നും ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ പേരിൽ മുഹ്‌യദ്ദീന്‍ മൗലൂദില്‍ കൊടുത്തത് വാസ്തവത്തില്‍ ശൈഖിനെ ഒരഹങ്കാരിയായി ചിത്രീകരിക്കുന്നില്ലേ.

{നുണപറയൽ മത്സരം നടത്തുന്ന മൗലവിമാരിൽ നിന്നാണ് താങ്കൾ ദീൻ പഠിക്കുന്നത് എന്നത് കൊണ്ട് തന്നെ ഈ കാര്യം ആ മൗലിദിലെ അറബി വാചകം കൊണ്ട് വന്ന് അർഥം വെച്ച് തെളിയിക്കേണ്ടതാണ്.}



10) മങ്കൂസ് മൗലൂദ്കാരന്‍ പറയുന്നു. മുഹമ്മദ് നബി (സഅ)യുടെ

പ്രകാശം കൂടെയുണ്ടായിരുന്നത്‌ കൊണ്ടാണ് ഇബ്രാഹിം നബി (അ)

നംറൂദിന്റെ തീയില്‍ നിന്നും രക്ഷപ്പെട്ടതെന്ന്. അവര്‍ ശൊന്ന ബൈത്ത്

(മുഹ്‌യിദ്ദീന്‍ മാലയുടെ ആധാര ഗ്രന്ഥം) കാരന്‍ പറയുന്നു:

''മുഹ്‌യദ്ദീന്‍ ശൈഖാണ് ഇബ്രാഹിം നബി(അ)യെ രക്ഷിച്ചതെന്ന്,

{നുണപറയൽ മത്സരം നടത്തുന്ന മൗലവിമാരിൽ നിന്നാണ് താങ്കൾ ദീൻ പഠിക്കുന്നത് എന്നത് കൊണ്ട് തന്നെ ഈ കാര്യം ആ മൗലിദിലെ അറബി വാചകം കൊണ്ട് വന്ന് അർഥം വെച്ച് തെളിയിക്കേണ്ടതാണ്.}



അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു:

''അല്ലാഹു തീയോട് ഇബ്രാഹിമിന്റെ മേല്‍ തണുപ്പും സമാധാനവും ആയിത്തീരാന്‍ ആജ്ഞാപിച്ചതെന്ന് ''നിങ്ങള്‍ ഇതില്‍ ഏതാണ് ശരിയായി കണക്കാക്കുന്നത്.



ശാഫി മദ്ഹബിലെ വുളുവിനു ശക്തി കുറവാണെന്നും ആ വുളു എടുത്ത ശേഷം സ്ത്രീകളെ തൊട്ടാല്‍ വുളു മുറിയുന്നതു കൊണ്ട് ഹജ്ജിന് പോകുന്നവരോട് ഹനഫി മദ്ഹബിലുളള ശക്തി കൂടിയ വുളു എടുക്കാന്‍ നിങ്ങള്‍ ഉപദേശിക്കുന്നുണ്ട്. അങ്ങിനെ വുളുവിന് മാത്രം മദ്ഹബ് മാറിയാല്‍ മതിയോ വുളു എടുത്ത ശേഷം വീണ്ടും ശാഫി മദ്ഹബ്കാരനായിത്തീര്‍ന്നാല്‍ പിന്നെയും വുളുവിന്റെ ശക്തി കുറയില്ലേ.

അതോ നമസ്‌കാരത്തിലും മറ്റ് പ്രാര്‍ത്ഥനകളിലും ഹനഫിയായി തുടരണമോ?

അങ്ങിനെ വന്നാല്‍ രണ്ട് മദ്ഹബിന്റെയും മസ്ഹല മുഴുവന്‍ പഠിക്കാതെ പറ്റുമോ?

നബി (സഅ) യുടെ കാലത്ത് ഇങ്ങിനെ ശക്തി കുറഞ്ഞതും ശക്തി കൂടിയതുമായ രണ്ട്തരം വുളു നിലവിലുണ്ടായിരുന്നോ?

{ഷാഫി മദ്.ഹബിലെ വുളൂഇനു ശക്തി കുറവാണെന്നും ഹനഫീ മദ്.ഹബിലെ വുളൂഇനു ശക്തി കൂടുതലാണെന്നും സുന്നികൾ പറഞ്ഞത് ആദ്യം നിങ്ങൾ തെളിയിക്കുക.



പിന്നെ, മദ്.ഹബുകളിലെ മസ്.അലകൾ പഠിക്കാനാണോ ഇത്ര വലിയ പണി? സലഫികളുടെ നിയന്ത്രണത്തിലുള്ള മസ്.ജിദുന്നബവിയിൽ മുകൾ നിലയിൽ ഒരു വലിയ ലൈബ്രറി ഉണ്ട്. അവിടെ ഫിഖ്ഹ് എന്ന സെക്ഷനിൽ ഷാഫി, ഹമ്പലി, ഹനഫി, മാലികി എന്നു തരം തിരിച്ചു കിതാബുകൾ വെച്ചിട്ടുണ്ട്. അപ്പോൾ ഒരു പ്രയാസവുമില്ല. മദീനയിലേക്ക് പോകാൻ പറഞ്ഞതല്ല. മദ്.ഹബുകളും അതിലെ അഭിപ്രായവിത്യാസങ്ങളും അതു എല്ലാം ദീൻ തന്നെയാണെ എന്നുള്ളതും നിങ്ങളുടെ സലഫികൾ അടക്കം ഈ ഉമ്മത്ത് ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ് എന്നു വ്യക്തമാക്കിയതാണ്. അതു കൊണ്ട് ചില ഘട്ടങ്ങളിൽ ഒരു മദ്.ഹബിന്റെ വിധിയനുസരിച്ച് നീങ്ങൽ ബുദ്ധിമുട്ടാണെങ്കിൽ മറ്റൊരു മദ്.ഹബ് സ്വീകരിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല. എല്ലാം ഒരേ ദീൻ തന്നെയാണ്. ഒന്ന് മാത്രമാണ് ശരി എന്നത് ശാഖാപരമായ വിഷയങ്ങളിൽ ദീനിൽ ഇല്ല.}





12) മരിക്കുന്നത് വരെ ഇമാം ആരെന്ന് ചോദിച്ചാല്‍ ശാഫി ഇമാം

എന്ന് ജനങ്ങളെ പഠിപ്പിച്ച് മരണശേഷം ഇമാം പരിശുദ്ധ ഖുര്‍ആനാണെന്ന്

തല്‍ഖീല്‍ വഴി പറഞ്ഞ് കൊടുക്കുന്നത് തനി വഞ്ചനയല്ലേ ?

{നിങ്ങളെ മൗലവിമാർ വഞ്ചിച്ചതിനു സുന്നികൾ എന്ത് പിഴച്ചു. ഫുറൂഇയ്യായ (ശാഖാപരമായ കാര്യങ്ങളിൽ) ഇമാം കേരളത്തിൽ അധികം പേർക്കും ഇമാം ഷാഫി തന്നെയാണ്. പിന്നെ ഖബ്.റിൽ ചോദിക്കുന്നത് ആരാണ് ഇമാം എന്നല്ല. അത് നിങ്ങളെ മൗലവിമാർ പഠിപ്പിക്കാതെ വഞ്ചിച്ചു. ആരാണ് എന്നല്ല, ഏതാണ് നിങ്ങളുടെ ഇമാം എന്നാണ് ചോദ്യം. അതു കൊണ്ട് തന്നെ ഉത്തരം ഖുർആൻ എന്നുമാണ്.}



തല്‍ഖീന്‍ വഴി മലക്കുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയും എന്ന് കരുതുന്നത് തനി മൗഢ്യമല്ലേ ?

{തൽഖീൻ വഴിയാണ് മലക്കുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല. ഇവിടെ താങ്കളാണ് മൂഢനായത്. സത്യവിശ്വാസികൾക്ക് ഓർമ്മപ്പെടുത്തൽ ഉപകരിക്കും എന്നു വിശുദ്ധ ഖുർ.ആനിൽ തന്നെ വന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ ആണ് തൽഖീൻ. അതു വഴി ഖബ്.റാളിക്ക് ദുൻ.യാവിൽ വെച്ച് വിശ്വസിച്ച കാര്യങ്ങൾ ഒന്നു കൂടി ഉറപ്പിച്ചു കൊടുക്കുകയും തന്മൂലം അദ്ദേഹത്തിനു മലക്കുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായകമാകും എന്നുമാണ് സുന്നികൾ വിശ്വസിക്കുന്നത്}

തസ്ബീത്ത് എന്ന പ്രബലമായ സുന്നത്തിനെ നിങ്ങള്‍ കുഴിച്ച് മൂടിയത്

ഇപ്പോള്‍ അല്‍പ്പാല്‍പ്പമായി പുറത്തുവരാന്‍ തുടങ്ങിയത് മുജാഹിദുകള്‍

ചെയ്യുന്നത് കണ്ടിട്ടല്ലേ.

{അത് മുജാഹിദ് മൗലവിമാരിൽ കണ്ടു വരുന്ന ഒരു അസുഖമാണ്. എല്ലാം ഞമ്മളാണ് കൊണ്ട് വന്നതെന്ന മൂഢത്തരം, മറുപടി അർഹിക്കുന്നില്ല.}



13) ചാവടിയന്തിരം കഴിക്കുന്നതിന്റെ തെളിവുകള്‍ തിരയാതിരിക്കുന്നതാവും അഭികാമ്മ്യം നബി(സ.അ) യുടെ മകന്‍ ഇബ്രാഹിം മരിച്ചിട്ടും

പ്രിയ പത്‌നി ഖദീജ (റ.അ) മരിച്ചിട്ടും എത്രാം ദിവസമായിരുന്നു അടിയന്തിരങ്ങള്‍? അന്ന് ഏത് മൗലൂദാണ് ഓതിയത് ?

{മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യലും ദുആ ചെയ്യലും അതിനു വേണ്ടി ഒരുമിച്ച് കൂടിയവർക്ക് ഭക്ഷണം നൽകലും ആണല്ലോ ഇവിടെ ഉദ്ദേശം. ഇത് സ്വഹാബിമാരുടെ ചര്യയിൽ അറിയപ്പെട്ടതാണ്. നൂറ്റാണ്ടുകളായി മുസ്.ലിം ഉമ്മത്ത് നിരാക്ഷേപം തുടർന്നു വരുന്നതുമാണ്. ഇബ്നുതീമിയ്യ മരണപ്പെട്ടപ്പോൾ ശിഷ്യന്മാർ ഖുർആൻ പാരായണം നടത്തിയത് ഇബ്നു കസീർ രേഖപ്പെടുത്തുന്നുണ്ട്. ഇവരാരും ഇത് നബി(സ) ചെയതിരുന്നോ എന്നു അന്വേഷിച്ചിട്ടില്ലെങ്കിൽ സുന്നികൾക്കും അത് അന്വേഷിക്കേണ്ട കാര്യമില്ല. നബി(സ) ചെയ്തതേ ചെയ്യാൻ പാടുള്ളൂ എന്ന പിഴച്ച വാദമുള്ളവർ ആദ്യം മുസ്.ഹഫ് നോക്കി ഖുർആൻ ഓതുന്ന പരിപാടി നിറുത്തുക.}





ഖദീജ (റ) യുടെ സുഹൃത്തുക്കള്‍ക്ക് നബി (സഅ) പാരിദോഷികങ്ങള്‍ നല്‍കാറുണ്ടായിരുന്നു എന്നത് എങ്ങിയെനാണ് നിങ്ങള്‍ ചാവടിയന്തിരങ്ങള്‍ക്ക് തെളിവായി ഉദ്ദരിക്കുന്നത്?

{മരിച്ചവരെ അനുസ്മരിച്ച് അവരുടെ പേരിൽ സദഖ ചെയ്യുന്നതിനുള്ള ഒന്നാന്തരം തെളിവ് തന്നെയാണത്.}



14) മസ്ജിദുല്‍ ഹറമിലും മസ്ജിദുന്നബവിയിലും ഖുത്തുബ നിര്‍വ്വഹിക്കുന്നതും നമസ്‌കാരത്തിന്ന് നേതൃത്വം നല്‍കുന്നതും

സലഫി ആശയക്കാരാണ് എന്ന് നിങ്ങള്‍ പലപ്പോഴും തന്നെ പ്രസംഗിച്ചിട്ടുണ്ട്.

അവിടെ പോകുന്നവര്‍ ഈ ഇമാമുകളെ തുടരാന്‍ പാടുണ്ടോ?

ഖുത്തുബകളിലും ഗ്രന്ഥങ്ങളിലും ഇവര്‍ ശൈഖുല്‍ ഇസ്ലാം ഇബിനു തൈമിയ (റ) യെയും മുഹമ്മദ് അബ്ദുല്‍ വഹാബ് (റ)യെയും അംഗീകരിക്കുന്നുണ്ട്.

നിങ്ങള്‍ മക്കയിലും മദീനയിലും ചെന്നാല്‍ ഈ ഇമാമാകളെ തുടരാന്‍ പാടില്ല എന്നത് എന്തുകൊണ്ട് ഫത്‌വ ഇറക്കുന്നില്ല?

{അവർ ഞങ്ങൾ അംഗീകരിക്കുന്ന ഹമ്പലീ മദ്.ഹബ് അനുസരിച്ചാണ് അവിടെ ജുമുഅക്കും ജമാഅത്തിനും നേതൃത്വം കൊടുക്കുന്നത്. അങ്ങനെ തുടരുന്നിടത്തോളം മുസ്.ലിംകൾ ആർക്കും അതിൽ ഒരു പ്രശ്നവുമില്ല.}



15) പത്ത് നാല്പത് വര്‍ഷം മുമ്പ് മുസ്ലിം കുട്ടികളെയെല്ലാം മുസ്ല്യാക്കന്‍മാര്‍ നിര്‍ബന്ധമായും മൊട്ടയടിപ്പിച്ചിരുന്നു. ?  തലമുടി വളര്‍ത്തിയ ഒരു കുട്ടിയെയും അന്ന മദ്രസയില്‍ പഠിക്കാന്‍ അനുവദിക്കുമായിരുന്നില്ല.

ഇന്ന് 99 ശതമാനം മുസ്ല്യാക്കന്‍മാരും തലമുടി വളര്‍ത്തിയിരിക്കുകയാണല്ലോ.

മൊട്ടയടിച്ച ഒരു സുന്നീക്കുട്ടിയെയും ഇന്ന് കാണാനില്ല.

ഈ മാററത്തിന് നിങ്ങള്‍ക്ക് പുതിയ  കിട്ടിയ  തെളിവ് എന്താണ് ?

{ഇതും നിങ്ങളുടെ മൗലവിമാർ കെട്ടിച്ചമച്ച ഒരു പെരും നുണയാണ്. മറുപടി അർഹിക്കുന്നില്ല. മൊട്ടയടിക്കൽ നിർബന്ധമാണ് എന്ന് ഒരു സുന്നീ പണ്ഡിതനും വിധിച്ചിട്ടില്ല. ഉണ്ടെങ്കിൽ തെളിയിക്കുക.}



16) മുഹമ്മദ് നബി(സഅ)യുടെ കാലഘട്ടത്തിലും തുടര്‍ന്നുളള ഖുലഫാഇറാശിദുകളുടെ കാലഘട്ടങ്ങളിലും മുസ്ലിം സ്ത്രീകള്‍ക്ക്

ജുമുഅ/ജമാഅത്തില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നു എന്ന്

വളരെ വ്യക്തമായ ശേഷവും പരിപൂര്‍ണ്ണമായ ഇസ്ലാമിക വസ്ത്രം ധരിച്ച സ്ത്രീ അവര്‍ക്ക് നമസ്‌കാരത്തിനായി പളളികളില്‍ പ്രത്യേകം സജ്ജമാക്കിയ

സ്ഥലങ്ങളില്‍ വെച്ച് നമസ്‌കരിക്കുന്നത് ഹറാമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്.

{ഒരു റക്അത്തിനു ആയിരം റക്അത്ത് ശ്രേഷ്ടത ലഭിക്കുന്ന, നബി(സ) ഇമാമായി നിസ്കരിക്കുന്ന, ഖുലഫാഉ റാഷിദുകൾ അടക്കം സ്വഹാബാ കിറാം മഅമൂന്മാരായി നിസ്കരിക്കുന്ന, മസ്ജിദുന്നബവിയിലെ ജമാഅത്തിൽ പങ്കെടുക്കട്ടെ എന്ന സ്വഹാബീ വനിതയുടെ അപേക്ഷക്ക് നബി(സ) നൽകിയ മറുപടിയാണ് അവർക്ക് നിസ്കാരത്തിനു വീടാണ് ഉത്തമം എന്നുള്ളത്. അത്രയേ സുന്നികൾ പറയുന്നുള്ളൂ. അല്ലാതെ സുന്നികൾ പുതുതായി ഉണ്ടാക്കിയ നിയമമല്ല അത്.  പിന്നെ സ്ത്രീകൾ പള്ളിയിൽ വരുന്നതനെതിരെയുള്ള നിലപാടോ? ഉമർ(റ)ന്റെയും മറ്റു സ്വാഹാബികളുടെയും നിലപാട് ഈ വിഷയത്തിൽ എന്താണോ അതു തന്നെയാണ് സുന്നികളുടെയും നിലപാട്.}



ദര്‍ഗകളില്‍ പുരുഷന്‍മാരോട് മത്സരിച്ച് ചീരണി വാങ്ങുന്നതിനെയും പാതിരാത്രി കഴിഞ്ഞും തുടരുന്ന ലേലം വിളി വഅ്ളുകളില്

‍ പങ്കെടുക്കുന്നതിനെയും നിങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

{സ്ത്രീപുരുഷസങ്കലനം സുന്നികൾ എവിടെയും, ഒരു ദർഗയിലും പ്രോത്സാഹിപ്പിക്കുന്നില്ല. സൂക്ഷമത പാലിക്കാത്ത  ദർഗാഭാരവാഹികളുടെയും സ്ത്രീകളുടെയും ഭാഗത്തു നിന്നു വരുന്ന ദീനീ വിരുദ്ധ കാര്യങ്ങൾക്ക് സുന്നികൾ ഉത്തരവാദികൾ അല്ല.}



ഇപ്പോള്‍ നിങ്ങളുടെ പ്രധാന പളളികളിലും മര്‍ക്കസുകളിലും

സ്ത്രീകള്‍ക്ക് പ്രത്യേക മുറി തുറന്നതിന്റെ ഉദ്ദേശവും സ്ത്രീകളെ നമസ്‌കരിപ്പിക്കല്‍ തന്നെയല്ലേ.

{അല്ല, മുൻ.കാലത്തെ അപേക്ഷിച്ച്, സ്ത്രീകൾ പുറത്തിറങ്ങി സഞ്ചരിക്കുന്ന പതിവ് അധികരിച്ചപ്പോൾ അവരുടെ നിസ്കാരം ഖളാ ആകാതിരിക്കാൻ വേണ്ടി നല്ല ഉദ്ദേശത്തോടെ ചെയ്യുന്നതാണ്.}



17) ഖുത്തുബയുടെ അര്‍കാനുകള്‍ ഒഴികെയുളള ഭാഗങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയി.....

{ഖുത്തുബ ആരാധനയാണ്. അത് ജനങ്ങൾക്ക് മനസ്സിലാകണം എന്ന ഒരു നിയമം ഖുർആനിലോ സുന്നത്തിലോ ഇല്ല. പിന്നെ പുത്തൻവാദികൾ ഖുത്തുബ പരിഭാഷ നടത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്???}

No comments:

Post a Comment