Tuesday 21 November 2017

നബിദിനം  ആവശ്യകത ആധികാരികത

🎈 🎋 🎉 നബിദിനം 🎉 🎋 🎈
ആവശ്യകത 📜 ആധികാരികത
🔹〰️〰️〰️🔻📚🔻〰️〰️〰️🔹

❓1. എന്താണ് നബിദിനം...?

ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252)

ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു...

 ❓2. പ്രവാചകരുടെ ചരിത്ര കഥകള്‍ കേള്‍പ്പിക്കുന്നതിനും, സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനും ഇസ്ലാമില്‍ അനുവാദമുണ്ടോ...?

ഉ: ✅അതെ, ഇത്തരം സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനെ ഒരു മുസ്ലിം പോലും എതിര്‍ത്ത ചരിത്രമില്ല, മാത്രമല്ല, പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് മനോബലം നലകാനും വിശ്വാസ ദൃഢത വരുത്താനും കാരണമാകുമെന്ന് ഖുർആൻ പറയുന്നു: ” തങ്ങളുടെ ഹ്രദയത്തിനു സ്ഥിരത നൽകുന്നതിന് പ്രവാചകന്മാരുടെ വൃത്താന്തങ്ങൾ നാം തങ്ങൾക്ക് കഥയായി പറഞ്ഞു തരുന്നു” (ഹൂദ്:120)
പ്രവാചകന്മാരുടെ ചരിത്ര കഥകൾ ഖുർആനിലൂടെ അള്ളാഹു വിശദീകരിക്കുന്നത് നബി (സ)യുടെ മനസ്സിന് കൂടുതൽ കരുത്ത് പകരുമെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. അപ്പോൾ നബി(സ)യുടെ ചരിത്ര കഥകൾ കേൾപ്പിക്കൽ മുസ്ലിംകളുടെ മനസ്സിന് കരുത്ത് പകരും എന്ന കാര്യം തീർച്ചയാണല്ലോ...

❓3. പ്രവാചകന്മാർ ജനിച്ച ദിവസത്തിനു എന്തെങ്കിലും പ്രത്യേകത ഉണ്ടോ...?
ജന്മത്തിനല്ലല്ലോ പ്രാധാന്യം, കർമ്മത്തിനല്ലേ...?

ഉ:✅ കർമ്മത്തിന് മാത്രമാണ് പ്രാധാന്യം എന്ന് പറയുന്നത് ശരിയല്ല. ജന്മവും കർമ്മവും ജനിച്ച ദിവസവും എല്ലാം പ്രധാനമാണ്. നബി (സ) തങ്ങൾ ജനിച്ച ദിവസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ട് പ്രസ്തുത ദിവസം നബി (സ) നോമ്പെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
അബൂഖതാദ (റ)വിൽ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്പെടുക്കുന്നതിനെ കുറിച്ച് നബി (സ) യോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: “അന്ന് ഞാൻ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുർആൻ അവതരിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം)...

വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെ കുറിച്ച് ഹദീസില് ഇപ്രകാരം വന്നിരിക്കുന്നു: അന്ന് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടു. (മുസ്ലിം, തിർമുദി, മുവത്വ) ഇസാ നബി (അ) ജനിച്ച ദിവസം അദ്ദേഹത്തിനു പ്രത്യേക സമാധാനം നൽകപ്പെട്ടുവെന്നു വിശുദ്ധ ഖുർആൻ (മറിയം: 33) വ്യക്തമാക്കുന്നു...

❓4. നബി (സ)യുടെ ആഗമനത്തിൽ നാം സന്തോഷം പ്രകടിപ്പിക്കേണ്ടതുണ്ടോ...?

ഉ:✅അതെ, വിശുദ്ധ ഖുർആൻ പറയുന്നു: “നബിയെ പറയുക, അള്ളാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവർ സന്തോഷിക്കട്ടെ” (യുനസ്:58) അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു നാം സന്തോഷിക്കണമെന്നാണ് അള്ളാഹു ഇവിടെ പറയുന്നത്. അല്ലാഹുവിന്റെ കാരുണ്യമെന്നാൽ നബി (സ)യാണെന്ന് സൂറത്ത് അന്ബിയാഅ 107-സൂക്തം വ്യക്തമാക്കുന്നു...

ഖുർആൻ വ്യഖാതാക്കളുടെ തലവനെന്നു വിശേഷിപ്പിക്കുന്ന ഇബ്നു അബ്ബാസ് (റ) പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചു കൊണ്ടു പറയുന്നു: അല്ലാഹുവിന്റെ കാരുണ്യമെന്നാൽ മുഹമ്മദ് നബി (സ) ആകുന്നു. (തഫ്സീര് ദുര്രില് മന്സൂര് 7/668 )

❓5. നബി(സ)യുടെ ജനനത്തിൽ സന്തോഷം രേഖപ്പെടുത്താൻ ജനിച്ച ദിവസമോ മാസമോ ഉപയോഗപ്പെടുത്തുന്നത് എന്തിനാണ്...?

ഉ:✅ബദര്‍ ദിനം അനുസ്മരിക്കുന്നത് ബദർ ദിനത്തിലാണ്. ജീലാനി ദിനം അനുസ്മരിക്കുന്നത് ജീലാനി ദിനത്തിലാണ്. ചരിത്ര സംഭവങ്ങൾ ലോകമെമ്പാടും അനുസ്മരിക്കുന്നത് ആ സംഭവങ്ങൾ നടന്ന ദിവസത്തോടനുബന്ധിച്ചാണ്. ആ ദിനത്തിൽ അനുസ്മരിക്കുന്നത് മനുഷ്യ മനസ്സുകളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സഹായകമാണ്. നബി ദിനത്തോടനുബന്ധിച്ചു നാം നടത്തി വരുന്ന സൽകർമ്മങ്ങൾ ആ ദിവസമോ ആ മാസമോ മാത്രം പരിമിതപ്പെടുത്തണമെന്നു നാം പറയുന്നില്ല. പല വിശേഷ അവസരങ്ങളിലും റബീഉൽ അവ്വൽ അല്ലാത്ത മാസങ്ങളിലും നാം മൌലിദ് പാരായണം നടത്തുന്നതും പ്രവാചക പ്രകീർത്തന സദസ്സുകൾ സംഘടിപ്പിക്കുന്നതും അത് കൊണ്ടാണ്...

❓6. നബി (സ) തങ്ങളുമായി ബന്ധപ്പെട്ടു സന്തോഷം പ്രകടിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തതിനു തെളിവുണ്ടോ...?

ഉ:✅അതെ, നബി (സ) മക്കയിൽ നിന്ന് പാലായനം ചെയ്ത് മദീനയിൽ വന്നപ്പോൾ മദീന നിവാസികളായ സ്വഹാബികൾ ആഘോഷ പൂര്‍വ്വമാണ് നബി (സ) തങ്ങളെ വരവേറ്റതെന്നു ചരിത്രം രേഖപ്പെടുത്തുന്നു. അനസ് (റ)വിൽ നിന്നും നിവേദനം. നബി (സ) മദീനയിൽ വന്നപ്പോൾ തങ്ങളുടെ ആഗമനത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടു എത്യോപ്യക്കാർ അവരുടെ ചാട്ടു കുന്തം ഉപയോഗിച്ച് ഒരു പ്രത്യേക കളി നടത്തി. (അബൂ ദാവൂദ്)

❓7. ഇസ്ലാമിൽ രണ്ടാഘോഷങ്ങളല്ലേ ഉള്ളൂ, മൂന്നാമതൊരാഘോഷം അനുവദനീയമാണോ...?

ഉ:✅പ്രത്യേക ആരാധനാ കർമ്മങ്ങൾ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങൾ രണ്ടെണ്ണം മാത്രമാണ്. എന്നാൽ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങൾ ഒരു മുസ്ലിമിന്റെ ജീവിതത്തിൽ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാൾ ദിനത്തെക്കാൾ കൂടുതൽ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂർത്തങ്ങൾ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കർമ്മങ്ങൾ ഒന്നും ഉണ്ടാകാറില്ലെന്ന് മാത്രം...

നബി (സ) മദീനയിൽ വന്ന ദിവസം സ്വഹാബിമാർക്ക് പെരുന്നാൾ ദിനത്തേക്കാൾ കൂടുതൽ സന്തോഷമുള്ള ദിവസമായിരുന്നെന്ന് സ്വഹീഹുൽ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്നു ഹജറുൽ അസ്ഖലാനി (റ) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത് ഹുല് ബാരി 2/443).

❓8. നബി ദിനത്തിന് പല പ്രത്യേക പരിപാടികളും നാം നടത്തുന്നുണ്ടല്ലോ, ഇവയെല്ലാം പ്രത്യേക ആരാധന കർമ്മങ്ങളല്ലേ...?

ഉ:✅അല്ല, മറ്റെല്ലാ സമയങ്ങളിലും നാം ചെയ്യുന്ന ആരാധന കർമ്മങ്ങൾ മാത്രമാണ് ‍ നബി ദിനത്തോടനുബന്ധിച്ചും നാം ചെയ്യുന്നത്. ഉദാ: പെരുന്നാളിന് പ്രത്യേക നമസ്കാരമുണ്ട്, പ്രത്യേക തക്ബീർ ഉണ്ട്, മറ്റു പ്രത്യേക ആരാധന കർമ്മങ്ങൾ വേറെയുമുണ്ട്. നബിദിനത്തിന് അങ്ങനെ പ്രത്യേക ആരാധന കർമ്മങ്ങളില്ല...

❓9. നബി (സ) ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചതിനാൽ സത്യ നിഷേധിയായ അബൂലഹബിന് നരക ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുവെന്ന് പറയുന്ന സംഭവത്തിനു തെളിവില്ലെന്ന് ചിലര് പറയുന്നു...?

ഉ:✅ ആ പറയുന്നത് ശരിയല്ല. സ്വഹീഹുൽ ബുഖാരിയില് ഉദ്ധരിച്ച അസറിലാണ് ഈ സംഭവം പറയുന്നത്. അത് സംബന്ധിച്ച് വ്യക്തമായ ചിത്രം ബുഖാരി വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽ ബാരിയില് പറയുന്നുണ്ട്.
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തിൽ അദേഹത്തെ കണ്ടുവെന്നു അബ്ബാസ് (റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ് (റ)നോട് പറഞ്ഞു: നിങ്ങളുമായി വേര്‍പിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുണ്ട്. നബി (സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താൽ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല് ബാരി 9/145)

❓10. നബി (സ) ജനിച്ച മാസത്തിൽ പ്രത്യേക പരിപാടികൾ നടത്തുന്ന പതിവ് നബി (സ) യുടെയോ സ്വഹാബത്തിന്റെയോ കാലത്തില്ലെന്നു പറയുന്നുണ്ടല്ലോ, അപ്പോൾ അത് ബിദ്അത്തല്ലേ...?

ഉ:✅ ഇസ്ലാം നിയമമാക്കിയ കാര്യങ്ങൾ പ്രാവരത്തികമാക്കാൻ പ്രത്യേക സമയവും രൂപവും നിർണ്ണയിച്ചു തന്നിട്ടില്ലെങ്കിൽ അതിനു പ്രത്യേക സമയവും രൂപവും നിർണ്ണയിക്കുന്നതിന് ഇസ്ലാമിൽ യാതൊരു വിലക്കുമില്ല. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്‌, ഖിയാസ് എന്നിവയ്ക്ക് എതിരായ വിധം പുതിയ കാര്യങ്ങൾ നിർമ്മിച്ചുണ്ടാക്കുന്നതിനു മാത്രമേ ശറഇന്റെ ദൃഷ്ടിയിൽ ബിദ്അത്ത് (അനാചാരം) എന്ന് പറയൂ. (ഫത്ഹുല് ബാരി 13/253)...

❓11. ഇപ്രകാരം എന്തെങ്കിലും പുതിയ കാര്യങ്ങൾ പ്രവാചകൻ (സ)ക്ക് ശേഷം സ്വഹാബത്തോ മറ്റോ ചെയ്തതായി പറയാൻ കഴിയുമോ...?

ഉ:✅ഖുർആൻ ക്രോഡീകരണം നബി (സ) നടത്തിയിട്ടില്ല. നബി (സ) തങ്ങൾ അതിനു കല്പന നല്കിയിട്ടുമില്ല. തങ്ങൾ മൌനാനുവാദം നല്കിയിട്ടുമില്ല. ഖുർആൻ മുസ്ഹഫ് രൂപത്തില് ക്രോഡീകരിച്ചത് ഒരു പുതിയ കാര്യമാണ്...

❓12. ഖുർആൻ ക്രോഡീകരണം സ്വഹാബത്ത് ചെയ്ത പുതിയ കാര്യമാണ്. പിൽക്കാലത്ത് നബി (സ) ചെയ്ത് മാതൃക കാണിച്ചു തരാത്ത എന്തെങ്കിലും പുതിയ നല്ല സംവിധാനങ്ങൾ നാം ചെയ്യുന്നുണ്ടോ...?

ഉ: ✅ഉണ്ട്. ഇസ്ലാമിക പ്രബോധനാർത്ഥം നിശ്ചിത വർഷം കൂടുമ്പോൾ സംസ്ഥാന സമ്മേളനം കേരളത്തിലെ എല്ലാ മത സംഘടനകളും നടത്തി വരുന്നു. ഇതിൽ പ്രവാചകരുടെയോ അനുചരന്മാരുടെയോ താബിഉകളുടെയോ മദ്ഹബിന്റെ ഇമാമുകളുടെയോ മാതൃക അറിയപ്പെട്ടിട്ടില്ല. ഇത് ബിദ്അത്തും അനാചാരവുമാണെന്ന് ഇതുവരെ ആരും അഭിപ്രായപ്പെട്ടിട്ടുമില്ല ...

❓13. പ്രമാണങ്ങൾക്കെതിരല്ലാത്ത പുതിയ കാര്യങ്ങൾ ഉണ്ടാക്കാമെന്നതിനു വല്ല തെളിവും ഉണ്ടോ...?

ഉ:✅ അതെ, നബി(സ) പറഞ്ഞു: ഇസ്ലാമിൽ ഒരാൾ നല്ല മാതൃക ഉണ്ടാക്കിയാൽ അവനു അതിന്റെ പ്രതിഫലം ലഭിക്കും. പിൽക്കാലത്ത് അതനുസരിച്ച്‌ ആര് പ്രവർത്തിച്ചാലും അവരുടെ പ്രതിഫലം കുറയാതെ തത്തുല്യമായ പ്രതിഫലം ആദ്യം ആ മാതൃക സൃഷ്ടിച്ചവന് ലഭിക്കും. (മുസ്ലിം)
ഈ നബി വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) പറയുന്നു: നല്ല കാര്യങ്ങൾക്ക്‌ തുടക്കം കുറിക്കാനും നല്ല മാതൃകകള്‍ രൂപീകരിക്കുന്നതിനും ഈ വചനം പ്രേരണ നല്കുന്നു. (ശറഹു മുസ്ലിം 7/104)

❓14. പുതുതായി ഏതു കാര്യമുണ്ടാക്കിയാലും അത് തള്ളപ്പെടണമെന്നു ബുഖാരിയിലുണ്ടെന്നു ചിലര് പറയുന്നുണ്ടല്ലോ, അത് ശരിയാണോ...?

ഉ: ✅ശരിയല്ല. അങ്ങനെ ഒരു ഹദീസ് ഉണ്ടെന്നു നബിദിനത്തെ എതിർക്കുന്നവര് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അവരുടെ ആനുകാലികങ്ങളിൽ മാത്രമല്ല, ഈയിടെ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ പ്രസിദ്ധീകരിച്ച ജന്മദിനാഘോഷം ഇസ്ലാമികമോ? എന്ന ലഘുലേഖയിലും ഇങ്ങനെ കണ്ടു. നബി (സ) ഉണർത്തി. നമ്മുടെ ഈ കാര്യത്തിൽ (മതത്തില്) വല്ലവനും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി മുസ്ലിം ) (ലഘുലേഖ പേ.2) ഈ അർത്ഥം വരുന്ന ഒരു ഹദീസ് ബഖാരിയിലോ മുസ്ലിമിലോ ഇല്ല. ഹദീസ് ഇപ്രകാരമാണ്. നമ്മുടെ കാര്യത്തിൽ (മതത്തില്) വല്ലവനും അതില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി മുസ്ലിം ).
നബി വചനത്തിലെ ഒരു വാക്ക് ശ്രദ്ധേയമാണ്. "മതത്തില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാല് " എന്ന വാക്ക്. അപ്പോൾ മതത്തില് ഉള്‍പെടുന്ന കാര്യം പുതുതായി ഉണ്ടാക്കിയാല് തള്ളപ്പെടേണ്ടതല്ല എന്ന് ആ വാക്ക് തന്നെ സൂചന നല്കുന്നു. എന്നാൽ ഈ വാക്ക് വെട്ടി മാറ്റി എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ തള്ളപ്പെടേണ്ടതാണ് എന്ന വ്യാജ അര്‍ത്ഥം നല്കി ഹദീസ് ഉദ്ധരിക്കുന്നത് കടന്ന കയ്യാണെന്ന് പറയാതെ വയ്യ...

❓15. നല്ലവരായ മുന്ഗാമികളിൽ ആരെങ്കിലും നബിദിനം നടത്തിയിട്ടുണ്ടോ...?

ഉ:✅ നല്ലവരായ മുന്ഗാമികളിൽ പ്രമുഖരെല്ലാം നബി ദിനം നടത്തിയവരും പ്രോത്സാഹിപ്പിച്ചവരുമാണ്. ഹാഫിള് ഇബ്നു ഹജറുല് അസ്ഖലാനി (റ), ഇമാം ഇബ്നു കസീര് (റ), ഇമാം സുയൂത്വി (റ), ഇമാം സഖാവി(റ), ഇമാം ഇബ്നുല് ജൌസി (റ) തുടങ്ങിയവര് ഉദാഹരണം...

❓16. ആധുനിക പണ്ഡിതന്മാർ നബിദിനാഘോഷം ശരി വെക്കുന്നുണ്ടോ...?

ഉ:✅അബുല് ഹസ്സന് അലി നദവി, ഡോ.യുസുഫുൽ ഖര്ളാവി, കേരളത്തിലെ മുജാഹിദ് സ്ഥാപക കാല നേതാക്കളായ കെ.എം.മൌലവി, ഇ.കെ.മൌലവി തുടങ്ങിയവരൊക്കെ നബിദിന പരിപാടികൾ ശരിവെക്കുകയും നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്. മുജാഹിദ് വിഭാഗത്തിലെ ഇരു ഗ്രൂപ്പുകളിലെ നേതാക്കളായ ഹുസൈൻ മടവൂരും, സുഹൈൽ ചുങ്കത്തറയും, ജമാഅത്ത് അമീര് ആരിഫലിയും, തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത് കീഴില് റബീഉൽ അവ്വൽ ഒന്ന് മുതല് പന്ത്രണ്ടു വരെ നടന്ന മീലാദ് പ്രഭാഷണത്തില് പങ്കെടുത്തിട്ടുണ്ട്...

ഒരു വാക്ക് കൂടി...

പ്രവാചക സ്നേഹം വഴി ഒരു സത്യ വിശ്വാസിക്ക് പ്രവാചക പ്രകീർത്തനവും സ്വലാത്തും സലാമും നിറഞ്ഞു നില്ക്കുന്ന മൌലിദിന്റെ ഈരടികൾ വികാര തരളിതനാകാതെ ചൊല്ലാതിരിക്കാനാകില്ല. സ്നേഹം നിര്‍ഗളിക്കുന്ന മൌലീദിലെ ഈരടികൾ കേള്‍ക്കുമ്പോള്‍ ഏതൊരു മുഅ്മിനിന്റെ ഹൃദയമാണ് പുളകിതമാകാതിരിക്കുക. സ്വന്തം മക്കളേക്കാൾ, മാതാപിതാക്കളേക്കാൾ, സർവ്വ ജനത്തേക്കാൾ, സ്വന്തത്തേക്കാൾ കൂടി നബി തിരുമേനി (സ)യെ സ്നേഹിക്കാൻ കഴിയാത്തവൻ സത്യ വിശ്വാസിയല്ലെന്ന കാര്യം ഓര്‍ക്കണം...

പ്രവാചക സ്നേഹം വറ്റി വരണ്ടു പോയ മനസ്സാണ് നമുക്കുള്ളതെങ്കിൽ, ഒരു പുനര്‍വിചിന്തനത്തിനു ഈ സമയം ഉപയോഗപ്പെടുത്തുക. വിതുമ്പുന്ന ഹൃദയത്തോടെ മാത്രം പ്രവാചകൻ തിരുമേനി (സ) യെ ഓര്‍ക്കാനും ശ്രവിക്കാനും കഴിയുന്ന പ്രവാചക സ്നേഹികളില്‍ ഈ സാധുക്കളെയും ദയാ നിധിയായ നാഥൻ ഉള്‍പെടുത്തട്ടെ…
ആമീന്‍ യാ റബ്ബൽ ആലമീന്‍☝️ ...

        ''☝️അള്ളാഹു അഅ്ലം☝️''


🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...

🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه 🌹


No comments:

Post a Comment