Monday 1 February 2016

റംസാനെ ഒത്തിരി നേരത്തെ വിളംബരം ചെയ്യുന്നവർ

വാട്ട്സ് അപ്പിൽ ഇപ്പോൾ കൂടുതൽ സർക്കുലേഷനുള്ള ഒരു സന്ദേശമാണു താഴെ കാണിക്കുന്നത്;
{റമദാനിന് ഇന്നു മുതൽ XXX ദിവസം മാത്രമാണ്. ജൂൺ 07 ന് തുടങ്ങാൻ സാധ്യത കാണുന്നു. മുഹമ്മദ് (സ) പറഞ്ഞു: "ആദ്യം ആരാണോ റമദാൻ മറ്റൊരാളെ അറിയിക്കുന്നത് എങ്കിൽ നരകം ആ വ്യക്തിക്കു ഹറാം ആയിത്തീരും"}
എത്ര പെട്ടെന്നാണ് ഈ സന്ദേശം മൊബൈലുകളിലൂടെ വ്യാപരിക്കുന്നത്! എത്ര ആവേശത്തോടെയാണ് ഓരോരുത്തരും ഇതു ഫോർവേഡ് ചെയ്യുന്നത്!
നരകാഗ്നിയിൽ നിന്നു സ്വന്തം ശരീരത്തെ രക്ഷപ്പെടുത്താനുള്ള വ്യഗ്രത മൂലമായിരിക്കും, ഇനിയും ഒത്തിരി മാസങ്ങൾക്കു ശേഷം വരാനിരിക്കുന്ന നോമ്പു മാസത്തെ കുറിച്ച് ആളുകൾ ഇപ്പോൾ തന്നെ അറിയിച്ചു തുടങ്ങുന്നത്. പക്ഷെ ഈ പാവങ്ങളുണ്ടോ അറിയുന്നു, സ്വന്തത്തെ നരകത്തിൽ നിന്നു രക്ഷിക്കാനുള്ള ഈ ബദ്ധപ്പാട് തങ്ങളെ നരകത്തിൽ ഓരോ സീറ്റ് ബുക്ക് ചെയ്യുന്നവരാക്കി മാറ്റുകയാണെന്ന്.
തന്റെ മേൽ കളവു കെട്ടി പറയുന്നതു മറ്റുള്ളവരുടെ മേൽ കളവു കെട്ടി പറയുന്നതു പോലെയല്ല എന്നും തന്റെ മേൽ മനപ്പൂർവ്വം കളവു കെട്ടി പറയുന്നവൻ നരകത്തിൽ ഒരു ഇരിപ്പിടം ഉറപ്പിക്കുകയാണ് എന്നും മുന്നറിയിപ്പു നല്കുന്ന എത്രയോ സ്വഹീഹായ ഹദീസുകൾ ഉള്ളപ്പോൾ അതൊന്നും കാണാതെ, പരിഗണിക്കാതെ, ഒരു ആധികാരികതയും ഇല്ലാത്ത ഇത്തരം ഹദീസുകൾ പ്രചരിപ്പിക്കുന്നത് എത്ര ഗുരുതരമായ കുറ്റമാണ്.
നബി തങ്ങൾ പറഞ്ഞതായി ഉറപ്പില്ലാത്ത കാര്യങ്ങൾ അവിടുന്നു പറഞ്ഞു എന്നു പറയുന്നതും പ്രചരിപ്പിക്കുന്നതും പഠിപ്പിക്കുന്നതും എല്ലാം വൻപാപമാണ്.
എത്രയോ ആലിമീങ്ങൾ ഇവ്വിഷയത്തിൽ ബോധനം നല്കിയിട്ടും ഒരു വിഭാഗം ജനങ്ങൾ, ഒരു കൂസലുമന്യേ ഇപ്പോഴും ഇത്തരം കാര്യങ്ങളിൽ മുഴുകുന്നതു ദീനീ കാര്യങ്ങളിൽ അവർക്കുള്ള ലാഘവ ബുദ്ധിയെ ആണു കാണിക്കുന്നത്.
കൂടുതലായി ഉപന്യസിക്കാതെ, ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം, സുബൈർ എന്ന സ്വഹാബിവര്യനെ അറിയാത്തവരുണ്ടാകില്ല, അതെ, നബി തങ്ങൾ സ്വർഗ്ഗം കൊണ്ടു സന്തോഷ വാർത്ത‍ അറിയിച്ച പത്തു പേരിൽ ഒരാൾ. ആളെ തിരിയാൻ ഇതിലും വലിയ വിശേഷണം പറയേണ്ടതില്ല.
മറ്റു സ്വഹാബികളെ പോലെ നിങ്ങൾ എന്തു കൊണ്ടാണു നബി തങ്ങളെ തൊട്ടു ഹദീസുകൾ ഉദ്ധരിക്കാത്തത് എന്ന് അദ്ദേഹത്തോട് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം നല്കിയ മറുപടി നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. മഹാനർ പ്രതിവചിച്ചു: സത്യമായും, എനിക്കു നബി തങ്ങളുടെ അടുക്കൽ സ്ഥാനവും മാനവും ഒക്കെ ഉണ്ടായിരുന്നു, പക്ഷെ അവിടുന്നു പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ആരെങ്കിലും മനപ്പൂർവ്വം എന്റെ മേൽ കള്ളം പറഞ്ഞാൽ നരകത്തിൽ അവന്റെ ഇരിപ്പിടം അവൻ ഉറപ്പിച്ചു കൊള്ളട്ടെ എന്ന്.
നബി തങ്ങളുടെ സന്തത സഹചാരിയായിരുന്ന ഒരു സ്വഹാബിയുടെ മറുപടിയാണിത്.
നമ്മളോ....? നബി തങ്ങളിൽ നിന്ന് ഇപ്പോൾ കേട്ട പോലെയല്ലേ ഓരോ ഹദീസും അതിന്റെ ബലാബലം നോക്കാതെ എടുത്തു വീശുന്നത്?
💫വാൽകഷ്ണം: റംസാനെ നേരത്തെ അറിയിക്കാൻ ഇത്രയേറെ തിടുക്കം കൂട്ടുന്നവർ എന്തിനാണ് ശവ്വാലും ഹജ്ജുമൊക്കെ കഴിയാൻ കാത്തു നില്ക്കുന്നത്? ചെറിയ പെരുന്നാളിന്റെ ആശംസാസന്ദേശം കൈമാറുമ്പോൾ തന്നെ അടുത്ത റംസാന്റെ ആഗമത്തെ കുറിച്ചുള്ള സുവിശേഷവും അറിയിച്ചു കൂടെ? ശുഭസ്യ ശീഘ്രം എന്നല്ലേ?

No comments:

Post a Comment