Thursday 31 December 2015

ഔലിയാക്കളും കറാമത്തും ചരിത്രത്തിലൂടെ




ഔലിയാക്കളും കറാമത്തും
_____________________________
🔶ചരിത്രത്തിലൂടെ🔶
🔰ചരിത്രം കണ്ട ഒട്ടേറെ പുണ്യപുരുഷന്മാരില്‍നിന്ന് കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്. ഇമാം റാസി (റ) തന്റെ തഫ്‌സീറില്‍ വളരെ വിശദമായിത്തന്നെ ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സച്ചരിതരായ ഭരണാധികാരികളില്‍ (ഖുലഫാഉര്‍റാശിദ്) പ്രകടമായ അല്‍ഭുത സംഭവങ്ങള്‍ ആദ്യം വിവരിക്കാം:
🔶അബൂബക്ര്‍ (റ) വിന്റെ കറാമത്ത്🔶
⚠️മഹാനവര്‍കളുടെ ജനാസ ഖബ്‌റിലേക്ക് കൊണ്ടുപോകപ്പെടുകയും അവിടെവെച്ചു വിളിച്ചുപറയപ്പെടുകയും ചെയ്തു: ”അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അബൂ ബക്ര്‍ വന്നിരിക്കുന്നു.” തല്‍സമയം വാതിലുകള്‍ തുറക്കപ്പെടുകയും ഒരശരീരി മുഴങ്ങുകയും ചെയ്തു: ‘ചെങ്ങാതിയെ ചെങ്ങാതിയിലേക്ക് നിങ്ങള്‍ പ്രവേശിപ്പിക്കുക.’ മരണ ശേഷവും കറാമത്ത് സംഭവിക്കാം എന്നതിനുകൂടി തെളിവാണ് ഈ സംഭവം.
🔶ഉമര്‍ (റ) വിന്റെ കറാമത്ത്🔶
⚠️സാരിയ (റ) വിന്റെ നേതൃത്വത്തില്‍ മഹാനവര്‍കള്‍ ഒരു സൈന്യത്തെ നിയോഗിച്ചു. ഒരു വെള്ളിയാഴ്ച ഖുഥുബക്കിടെ മഹാനവര്‍കള്‍ വിളിച്ചു പറഞ്ഞു: സാരിയാ, പര്‍വതം! പര്‍വതം!
🔵അലി (റ) പറയുന്നു: ആ വാക്ക് പറഞ്ഞ തിയ്യതി ഞാന്‍ എഴുതി വെച്ചു. സൈനിക തലവന്‍ തിരിച്ചുവന്നപ്പോള്‍ ഉമര്‍ (റ) വിനോട് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, വെള്ളിയാഴ്ച ഖുഥുബയുടെ നേരം ഞങ്ങള്‍ യുദ്ധം ചെയ്തു. ശത്രുക്കള്‍ ഞങ്ങളെ പരാജയപ്പെടുത്തി. അതിനിടെ, സാരിയാ, പര്‍വതം, പര്‍വതം എന്ന് ആരോ വിളിച്ചു പറയുന്നതായി കേട്ടു. അങ്ങനെ ഞങ്ങള്‍ പര്‍വതത്തിന്റെ ഭാഗത്തേക്കായി തിരിഞ്ഞു. അല്ലാഹു സത്യനിഷേധികളെ പരാജയപ്പെടുത്തുകയും ചെയ്തു. ആ ശബ്ദത്തിന്റെ ബറകത്തു മൂലം അല്ലാഹു ഞങ്ങള്‍ക്ക് ധാരാളം ഗനീമത്ത് സ്വത്തുകള്‍ നല്‍കുകയും ചെയ്തു.
🔵കിലോമീറ്റര്‍ ദൂരെ നില്‍ക്കുന്ന സൈന്യത്തെ കാണാന്‍ സാധിച്ചത് ഉമര്‍ (റ) വിന്റെ കറാമത്തായിരുന്നു. മറ്റൊരു കറാമത്ത് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:
🔵ഈജിപ്തിലെ നൈല്‍നദി ഓരോ വര്‍ഷവും ഒരു പ്രവശ്യം ഒഴുകാതെ നില്‍ക്കാറുണ്ടായിരുന്നു. സുന്ദരിയായ ഒരു പെണ്ണിനെ അതിലേക്കിട്ടാല്‍ മാത്രമേ ഒഴുകാറുണ്ടായിരുന്നുള്ളൂ. ഇസ്‌ലാമിക ഭരണം വന്നപ്പോള്‍ അംറുബ്‌നുല്‍ ആസ് (റ) ഈ സംഭവം ഉമര്‍ (റ) വിന് എഴുതി. തല്‍സമയം ഉമര്‍ (റ) ഒരു ഓട്ടിന്‍ കഷണത്തില്‍ ഇപ്രകാരം എഴുതി: അല്ലയോ നൈല്‍ നദീ, നീ അല്ലാഹുവിന്റെ കല്‍പന മാനിച്ചാണ് ഒഴുകുന്നതെങ്കില്‍ ഒഴുകുക. നിന്റെ ഇംഗിതം അനുസരിച്ചാണ് ഒഴുകുന്നതെങ്കില്‍ ഞങ്ങള്‍ക്ക് നിന്നെ ആവശ്യമില്ല. ശേഷം ആ ഓട്ടിന്‍ കഷ്ണം നൈല്‍ നദിയില്‍ ഇടപ്പെട്ടു. അതോടെ നൈല്‍നദി നിലക്കാതെ ഒഴുകാന്‍ തുടങ്ങി. ഉമര്‍ (റ) വിന് വേറെയും ഒട്ടേറെ കറാമത്തുകളുണ്ട് (റാസി: 21/75).
🔶ഉസ്മാന്‍ (റ) വിന്റെ കറാമത്ത്🔶
⚠️അനസ് (റ) വില്‍നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരു വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ എന്റെ കണ്ണ് ഒരു സ്ത്രീയുടെ മേല്‍ പതിഞ്ഞു. പിന്നീട് ഞാന്‍ ഉസ്മാന്‍ (റ) വിന്റെ അടുത്തുചെന്നു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: എന്ത്യേ, വ്യഭിചാരത്തിന്റെ അടയാളങ്ങള്‍ നിങ്ങളുടെമേല്‍ പ്രകടമായ രൂപത്തില്‍ നിങ്ങള്‍ എന്റെ അടുത്തേക്ക് വന്നിരിക്കുന്നത്? അപ്പോള്‍ ഞാന്‍ ചോദിച്ചു: പ്രവാചകര്‍ക്കു ശേഷം നിങ്ങള്‍ക്കു വഹ്‌യ് ഇറങ്ങുന്നോ? അദ്ദേഹം പറഞ്ഞു: ഇല്ല, മറിച്ച് ഇത് സത്യമായ ലക്ഷണം പറച്ചിലാണ്.
🔵ഉസമാന്‍ (റ) വിന് വാളുകൊണ്ട് വെട്ടേറ്റപ്പോള്‍ അവിടുത്തെ തിരുശരീരത്തില്‍നിന്ന് തെറിച്ച ആദ്യരക്ത കണം വീണത്, ‘അവരുടെ ശല്യം അല്ലാഹു അങ്ങേക്കു മതിയാക്കിത്തരും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്’ (അല്‍ ബഖറ: 137) എന്ന് സൂചിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വചനത്തിന്മേലായിരുന്നു.
🔶അലി (റ) വിന്റെ കറാമത്ത്🔶
⚠️അലി (റ) വിന്റെ സുഹൃത്തുക്കളില്‍ പെട്ട ഒരാള്‍ മോഷണം നടത്തി. അദ്ദേഹം ഒരു കറുത്ത അടിമയായിരുന്നു. അലി (റ) വിന്റെ അടുക്കലേക്ക് അദ്ദേഹം കൊണ്ടുവരപ്പെട്ടപ്പോള്‍ മഹാന്‍ ചോദിച്ചു: നീ കട്ടിട്ടുണ്ടോ? അടിമ ‘അതെ’ എന്നു പറഞ്ഞു. അപ്പോള്‍ മഹനവര്‍കള്‍ അടിമയുടെ കൈ മുറിച്ചു. അടിമ തിരിച്ചുപോയി.
🔵വഴിമധ്യെ, സല്‍മാനുല്‍ ഫാരിസിയെയും ഇബ്‌നുല്‍ കറായെയും കണ്ടുമുട്ടി. ഇബ്‌നുല്‍ കറാ ചോദിച്ചു: ആരാണ് നിന്റെ കൈ മുറിച്ചത്? അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്മിനീനും തിരുമേനിയുടെ മരുമകനും പതിവ്രതയായ ഫാത്വിമയുടെ ഭര്‍ത്താവുമായ അലി (റ) വാണ് കൈ മുറിച്ചത്. ഇബ്‌നുല്‍ കറാ ചോദിച്ചു: അദ്ദേഹം നിങ്ങളുടെ കൈ മുറിച്ചിരിക്കെ എന്തിന് നിങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തുന്നു? അടിമ പറഞ്ഞു: എന്റെ കൈ മുറിക്കുക വഴി എന്നെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തിയ സ്ഥിതിക്ക് ഞാനെന്തിന് അദ്ദേഹത്തെ പുകഴ്ത്താതിരിക്കണം? അപ്പോള്‍ സല്‍മാന്‍ (റ) അത് കേള്‍ക്കുകയും അലി (റ) വിനെ അറിയിക്കുകയും ചെയ്തു.
🔵അലി (റ) അടിമയെ വിളിച്ച് തന്റെ കൈ അടിമയുടെ കൈയിന്‍മേല്‍ വെക്കുകയും ഒരു ടവ്വല്‍കൊണ്ട് മൂടുകയും കുറേ പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപ്പോള്‍ ആകാശത്തുനിന്നും ഒരു ശബ്ദം കേട്ടു: കൈയില്‍നിന്നും ടവ്വല്‍ ഉയര്‍ത്തുക. അങ്ങനെചെയ്തപ്പോള്‍ അല്ലാഹുവിന്റെ സമ്മതപ്രകാരം അദ്ദേഹത്തിന്റെ കൈ സുഖം പ്രാപിച്ചിരുന്നു (റാസി: 21/75).
🔶മറ്റു സ്വഹാബാക്കളുടെ കറാമത്തുകള്‍🔶
⚠️സ്വഫീന (റ) വില്‍നിന്നു നിവേദനം: അദ്ദേഹം പറയുന്നു: ഞാന്‍ സമുദ്രത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. അതിനിടെ ഞാന്‍ സഞ്ചരിച്ച കപ്പല്‍ തകര്‍ന്നു. അങ്ങനെ ഞാന്‍ അതിന്റെ ഒരു പലകന്മേല്‍ കയറി. പലക എന്നെ ഒരു കുറ്റിക്കാട്ടില്‍ കൊണ്ടുപോയിയിട്ടു. അതില്‍ ഒരു സിംഹമുണ്ടായിരുന്നു. എന്നെ ലക്ഷ്യം വെച്ചു സിംഹം മുന്നോട്ടുവന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഏ സിംഹമേ, ഞാന്‍ പ്രവാചകന്‍ മോചിപ്പിച്ച അടിമയാണ്. അപ്പോള്‍ സിംഹം മുന്നോട്ടു വരികയും എനിക്ക് വഴി കാണിച്ചുതരികയും ചെയ്തു. പിന്നെ, എന്തോ സംസാരിച്ചു. അത് എന്നെ യാത്രയയക്കുകയാണെന്ന് എനിക്കു തോന്നി. പിന്നീടത് മടങ്ങിപ്പോവുകയും ചെയ്തു.
⚠️ഖാലിദ് (റ) വിഷം കഴിച്ചപ്പോള്‍ യാതൊരു അപകടവും പിണയാതെ രക്ഷപ്പെട്ട സംഭവം അദ്ദേഹത്തിന്റെ കറാമത്തിലേക്കാണ് സൂചന നല്‍കുന്നത്.
⚠️ഇബ്‌നു ഉമര്‍ (റ) ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ വന്യമൃഗത്തെ പേടിച്ച് മുന്നോട്ടു പോകാനാവാതെ ഒരിടത്തു നില്‍ക്കുന്ന ഒരു സംഘത്തെ കാണാനിടയായി. ഇബ്‌നു ഉമര്‍ (റ) ആ വന്യമൃഗത്തെ നീക്കിക്കൊടുത്തു. ശേഷം പറഞ്ഞു: അല്ലാഹു മനുഷ്യനു മേല്‍ അവന്‍ പേടിക്കുന്ന വസ്തുവിനെ മാത്രമേ ആധിപത്യം നല്‍കൂ. അല്ലാഹു അല്ലാത്ത മറ്റാരെയും അവന്‍ പേടിച്ചിട്ടില്ലെങ്കില്‍ ഒരു വസ്തുവിനും അവന്റെ മേല്‍ ആധിപത്യം ചെലുത്താന്‍ സാധ്യമല്ല (റാസി: 21/75, 76).
📝📝ഭാഗം 2🔜Part 2📝📝
_____________________________
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍

No comments:

Post a Comment